ന്യൂഡൽഹി: തുർക്കിയിലെ ഈസ്താംബുളിൽ അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരൻ മുഹമ്മദ് സലിം ധോലയെ ഇന്ത്യയിലെത്തിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായി ആണ് ധോല (59). ഒട്ടേറെ മയക്കുമരുന്ന് കടത്തുകേസുകളിൽ ഇയാൾ പ്രതിയാണ്.
ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് ധോലയെ ഇന്ത്യയിലെത്തിച്ചത്. ഇന്നലെ രാവിലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ധോലയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു.
എൻസിബി അധികൃതർ ധോലയെ ചോദ്യംചെയ്തുവരികയാണ്. 20 വർഷമായി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ധോല മയക്കുമരുന്ന് ശൃംഖല സ്ഥാപിച്ച് വില്പന നടത്തിവരികയായിരുന്നു. മഹാരാഷ്ട്ര പോലീസും ഗുജറാത്ത് എടിഎസും ഡിആർഐയും ധോലയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.